ഫൊക്കാനയുടെ പേരിൽ വ്യാജയോഗം;സത്യം മനസിലാക്കിയ   ഉമ്മൻ ചാണ്ടി അവസാന നിമിഷം പിന്മാറി: ജോർജി വർഗീസ്
ന്യൂജേഴ്‌സി: കാലാവധി കഴിഞ്ഞ ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് ഉൾപ്പെടെ ചില നേതാക്കന്മാർ ഔദ്യോഗിക

നേതൃത്വമാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ പല നേതാക്കന്മാരെയൂം  പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശ്രമം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ്. മിനിറ്റുകൾക്ക് മുമ്പ് മാത്രം പ്രസിദ്ധീകരിച്ചു ശേഷം പരിപാടി നടത്താൻ ഇന്ന് ശനിയാഴ്ച്ച രാവിലെയും ശ്രമം നടന്നതായും ജോർജി കൂട്ടിച്ചേർത്തു. ഇന്ത്യാ പ്രസ്  ക്ലബ്ബ് ഓഫ്‌ നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്റർ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് (ശനിയാഴ്ച) ശനിയാഴ്ച രാവിലെ ഒരു മാധ്യമ പ്രവർത്തകൻ വിളിച്ചപ്പോഴാണ് ഫൊക്കാനയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന ഒരു ഒരു സൂം മീറ്റിംഗ് ഉണ്ടെന്ന് അറിഞ്ഞത്.  സംഘടനയുടെ ഔദ്യോഗിക പരിപാടി അല്ലെന്നു മനസ്സിലാക്കിയ  അദ്ദേഹം അതിൽ നിന്നും പിന്‍മാറി. ഇത്തരത്തിൽ കേരളത്തിലെ മന്ത്രിമാരെയും മറ്റു നേതാക്കണംരെയും ഇവർ തെറ്റിദ്ധരിപ്പിക്കുന്നതായും ജോർജി വർഗീസ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം തന്നെ ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും എന്നിട്ടും കള്ള പ്രചാരണങ്ങളിലൂടെ നടത്തുന്ന ഇത്തരം ചതികൾ ഇത്തരക്കാർ നടത്തുന്നത് ഭൂഷണമല്ലെന്നും ജോർജി വർഗീസ് വ്യക്തമാക്കി.
2020-2022 ഭരണ സമിതിയിലേക്ക് പ്രസിഡണ്ട് ആയി മത്സരിക്കാൻ നാളുകൾക്കു മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അമേരിക്കയിലെ ഒട്ടു മിക്ക അംഗ സംഘടനകളിലും നേരിട്ട് സന്ദർശിച്ചുകൊണ്ട് 30 തോളം സംഘടനകളിൽ നിന്നും ഒരു മികച്ച ടീമിനെ മാസങ്ങൾക്കു മുൻപ് തന്നെ താൻ തെരഞ്ഞെടുത്തു.നേരിട്ടുള്ള ഒരു തെരഞ്ഞെടുപ്പിലൂടെ തന്നെ തെരെഞ്ഞെടുക്കപ്പെടണമെന്നായിരുന്നു തന്റെയും ടീമംഗങ്ങളുടെയും ആഗ്രഹം.
തെരെഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് തന്നെ തന്റെ ടീം സജ്ജമായപ്പോൾ മറു ഭാഗത്തുള്ള ടീമിന് ഒട്ടു മിക്ക സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികൾ പോലുമുണ്ടായില്ല. അതുകൊണ്ട് തന്നെ അവർക്ക് പത്രിക നൽകാനായില്ല. പകരം തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാധവൻ നായർക്കൊപ്പം ചേരുകയായിരുന്നു അവർ. നിയമപ്രകാരം നടന്ന തെരഞ്ഞെടുപ്പിനായി പത്രികപോലും സമർപ്പിക്കാതെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന അവർക്ക് എങ്ങനെയാണ് തെരെഞ്ഞെടുപ്പ് നടത്തിയതിനെതിരെ കേസ് കൊടുക്കുവാൻ കഴിയുക? -ജോർജി ചോദിച്ചു.
തെരെഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന ലീലയുടെയും മറ്റും ന്യൂയോർക്കിലെ ക്വീൻസ് സുപ്രീം  കോടതിൽ നൽകിയ  കേസ് മേരിലാൻഡ് ഫെഡറൽ കോടതിയിലേക്ക് റിമൂവ് ചെയ്യാൻ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഈ റിമൂവൽ ഓർഡറിനെ തുടർന്ന് ക്വീൻസ് സുപ്രീം കോടതിയിലെ റെസ്‌ട്രെനിംഗ് ഓർഡർ 14 ദിവസം കഴിഞ്ഞാൽ  നില നിൽക്കുന്നതല്ല എന്ന നിയമോപദേശം ഉള്ളതിനാൽ 14 ദിവസം കാത്ത് ശേഷം.ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

പല നൂതന പ്രവർത്തന പരിപാടികളും പുതിയ കമ്മറ്റി ആവിഷ്ക്കരിച്ചു കഴിഞ്ഞു.ഫൊക്കാനയുടെ വിവിധ  റീജിയണുകളുടെയും ആഭിമുഖ്യത്തിൽ അംഗ സംഘടന  നേതൃത്വവുമായുള്ള മീറ്റ്‌ ആൻഡ് ഗ്രീറ്റ് എന്ന ജന സമ്പർക്ക പരിപാടി  നടത്തിക്കഴിഞ്ഞു. ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കുകകയാണ്.ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരുപാട് പ്രവർത്തന രൂപരേഖകൾ ഈ മീറ്റിംഗുകളിൽ നിന്ന് ഉരുത്തിരിഞ്ഞു. ഒക്ടോബറിൽ മലയാളം അക്കാദമി ഉദ്‌ഘാടനം, നവംബറിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ഷോ, ഡിസംബറിൽ ടാലന്റ് ഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടക്കുന്ന വിവരവും പ്രസിഡണ്ട് ജോർജി വർഗീസ് പ്രഖ്യാപിച്ചു.

വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷാഹിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ വരെ പ്രാധാന്യമുള്ള പല പ്രവർത്തങ്ങൾക്കും രൂപരേഖ തയാറാക്കി കഴിഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സാധ്യതകൾ കൂടി ഉൾക്കൊണ്ടുള്ള പരിപാടികൾക്കാണ് വിമൻസ് ഫോറം രൂപം നൽകി വരുന്നത്.

പുറത്തു നിൽക്കുന്നവരെ ഉൾക്കൊള്ളാൻ തയാറായിക്കൊണ്ട് തുറന്ന മനസ്സോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതി പ്രവർത്തിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും പകയില്ല. എല്ലാവരെയും ഉൾക്കൊള്ളിക്കണം . തുറന്ന് മനസ്സോടെ തിരികെ വരാൻ തയാറാകുന്ന എല്ലാവരെയും ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് വ്യക്തമാക്കി.ഐപിസിഎൻ എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് ജോർജ് ജോസഫ് മോഡറേറ്റർ ആയിരുന്നു. സെക്രട്ടറി റെജി ജോർജ്, ഐപിസിഎൻ എനാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ ,ജോസ് കടപ്പുറം (കൈരളി ടി.വി.), ടാജ് മാത്യു,  രാജു പള്ളത്ത്(ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര, സണ്ണി പൌലോസ്, സജി എബ്രഹാം, മൊയ്‌തീൻ പുത്തൻച്ചിറ, ഫ്രാൻസിസ്   തടത്തിൽ തുടങ്ങിയ മാധ്യമ പ്രവർത്തകരും ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, ബി.ഓ.ടി. ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  ഫൌണ്ടേഷൻ ചെയര്‍മാന്‍ ജോൺ പി ജോൺ, വൈസ് പ്രസിഡന്റ് തോമസ്  തോമസ്, ആർ വി പി ഡോ. ജേക്കബ്‌  ഈപ്പൻ, ബി.ഒ. ടി. സെക്രട്ടറി സജി പോത്തൻ, ബിജു ജോൺ,  ഗ്രേസ് ജോസഫ്‌ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.